കൊച്ചി: ഡിജിറ്റൽ അറസ്റ്റിന്റെ പേരിൽ പണം തട്ടിയെടുത്ത കേസിൽ ആറു സംസ്ഥാനങ്ങളിൽ സിബിഐ നടത്തിയ റെയ്ഡിൽ മൂന്നു പേർ അറസ്റ്റിൽ. കോട്ടയം സ്വദേശിയായ മുതിർന്ന പൗരനിൽ നിന്ന് ഡിജിറ്റൽ അറസ്റ്റിന്റെ പേരിൽ 1.86 കോടി തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്.
പാലക്കാട്, ഗോവ, ബംഗളൂരു, നാഗ്പുർ, ഹൈദരാബാദ്, ഡൽഹി എന്നിവിടങ്ങളിലായിരുന്നു റെയ്ഡ്. തട്ടിപ്പുസംഘത്തിനായി വ്യാജ അക്കൗണ്ടുകൾ പ്രവർത്തിപ്പിച്ച വ്യക്തിയെ ഗോവയിലെ ഹോട്ടലിൽനിന്നാണ് അറസ്റ്റ് ചെയ്തത്. ഇയാൾ ക്രിപ്റ്റോ കറൻസി ഉൾപ്പെടെ ഉപയോഗിച്ചിരുന്നു. തട്ടിപ്പുകാർക്കുവേണ്ടി കടലാസ് സ്ഥാപനം നടത്തിയ വ്യക്തിയെ നാഗ്പുരിൽനിന്നാണ് അറസ്റ്റ് ചെയ്തത്. ഡെബിറ്റ് കാർഡുകളും ഡിജിറ്റൽ ഉപകരണങ്ങളും ഇയാളിൽനിന്ന് കണ്ടെടുത്തു.
വ്യാജരേഖകൾ ഉപയോഗിച്ചു സിം കാർഡുകൾ വാങ്ങിയയാളെ ബംഗളൂരുവിൽനിന്നും അറസ്റ്റ് ചെയ്തു. കെവൈസി രേഖകൾ ഉൾപ്പെടെ ദുരുപയോഗിച്ചാണ് തട്ടിപ്പുസംഘങ്ങൾക്ക് സിം കാർഡുകൾ നൽകിയത്. വ്യാജ ബാങ്ക് അക്കൗണ്ടുകളുടെ ശൃംഖല, മൊബൈൽ സിം കാർഡുകൾ എന്നിവ കേന്ദ്രീകരിച്ചായിരുന്നു റെയ്ഡ്.
അറസ്റ്റിലായവരുടെയും തട്ടിപ്പിനിരായ കോട്ടയം സ്വദേശിയുടെയും വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. വിശദ അന്വേഷണം നടത്തിവരികയാണെന്ന് സിബിഐ അറിയിച്ചു.